Friday, August 12, 2011

ഗാന്ധീ..അങ്ങയുടെ രാജ്യം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്..

ഇന്ത്യ അതിന്റെ സ്വാതന്ത്ര്യം വീണ്ടും ഓര്‍ക്കുകയാണ്. ഒരു പക്ഷെ ഏറ്റം നിറഞ്ഞതും അര്‍ത്ഥ പൂര്‍ണ്ണവുമായ അഭിമാനത്തോടെ. സ്വാതന്ത്ര്യപ്പുലരിയുടെ ഊഷ്മള സൗന്ദര്യം ഓരോരുത്തരിലും ഹര്‍ഷോന്മാദമുണ്ടാക്കുന്നു..

ഒരുപറ്റം വിപ്ലവകാരികളുടെ ചുണ്ടുകളില്‍ പിറന്ന സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരിലുള്ള മുദ്രാവാക്യം ഇന്നെത്തി നില്‍ക്കുന്നത് നമ്മുടെയൊക്കെ വിരല്‍ തുമ്പുകള്‍ വരെയാണ്.
ആ വിപ്ലവ സ്വരങ്ങള്‍ക്ക് പക്ഷെ ഇന്ന് എത്രത്തോളം ശക്തി കുറഞ്ഞുവെന്നു ഊഹിച്ചാല്‍ മനസ്സിലാകുന്നതെയുള്ളൂ..
സ്വാതന്ത്ര്യം ഇന്ന് അതിന്റെ അന്തസ്സത്ത വിട്ടു പുറത്തു വന്നിട്ടില്ല എന്നര്‍ത്ഥം..
അധികാരത്തിന്റെ നിറം കൂടുതല്‍ കൂടുതല്‍ കറുപ്പിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നതില്‍ ഗാന്ധിയുടെ മനസ്സ് എത്ര മാത്രം വേദനിക്കുന്നുണ്ടാകുമെന്നു ഈ സ്വാതന്ത്ര്യ ദിനമെങ്കിലും കാണിച്ചു കൊടുത്തിരുന്നുവെങ്കില്‍..

അവകാശ നിഷേധമാണ് ഇപ്പോഴും ഇന്ത്യ നേരിടുന്ന പ്രസക്തമായ ചോദ്യം.
മനുഷ്യന്റെ പ്രാഥമികമായ അവകാശങ്ങള്‍ യാഥാര്‍ത്യമാക്കുന്ന അന്തരീക്ഷം എന്ന അര്‍ത്ഥ തലത്തില്‍ നിന്നും ജനാധിപത്യത്തെ നോക്കിക്കാണാന്‍ മാത്രം ആഗ്രഹിക്കേണ്ടി വരുന്നു. കാരണം അത് പോലും നിഷേധിക്കപ്പെടുന്നവന് ജനാധിപത്യം ചവച്ചിറക്കാന്‍ കയ്പ്പുള്ള സത്യമായി അവശേഷിക്കപ്പെടും.
അങ്ങനെ ഒരു പൂര്‍ണ്ണതയുമെത്തിയിട്ടില്ലാത്ത പോല്‍ കഴുതയുടെ കാലുകളും സിംഹത്തിന്റെ വയറും 'വൃത്തികെട്ട മനുഷ്യാര്‍ത്തി'യുടെ തലയുമുള്ള വെറുമൊരു ബാലറ്റ് മെഷീന്‍ മാത്രമാണ് ഇപ്പോള്‍ ജനാധിപത്യമെന്നു പറഞ്ഞാല്‍ നിഷേധിക്കാനാകുമോ??

ചീഞ്ഞുനാറിയ ഭരണ വ്യവസ്ഥകളെ ഇനിയും നാം ന്യായീകരിക്കണോ? അല്ലെങ്കിലും നവ അടിയന്തിരാവസ്ഥയുടെ ഭീകര മുഖം കാര്‍ന്നു തിന്ന ഇറോം ഷര്‍മ്മിളമാരോടും അവകാശ നിഷേധങ്ങളുടെ കൂരമ്പ്‌ തറഞ്ഞ  മഅദനിമാരോടും എന്തുണ്ട് നിങ്ങള്‍ക്ക് പറയാന്‍??
നീതിയുടെ അളവ് കോല്‍ കോടതിപ്പടിയുടെ അകങ്ങളില്‍ നീണ്ടുയര്‍ന്ന മേശപ്പുറത്തിനു മുകളിലിരിക്കുമ്പോള്‍ അതേ പുറങ്ങളില്‍ തന്നെ മുറിഞ്ഞു പഴുത്തൊലിച്ച വൃണവുമായി കരയുന്ന  മനസ്സോടെ ഗാന്ധിത്തലയുള്ള പച്ച നോട്ടുകള്‍ കാണേണ്ടി വരുന്ന അവസ്ഥ എത്രത്തോളം ഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട്.

'ശക്തമായ' ജനാധിപത്യത്തിന്റെ ചൂടുപറ്റി ജീവിക്കുകയും അത്രത്തോളം തന്നെ 'അശക്തമായ' ജനാധിപത്യത്തിന്റെ ഒഴുക്കില്ലാ മൂലയില്‍ ഒരുളുപ്പുമില്ലാതെ കയ്യിട്ടു വാരുകയും എന്നിട്ട് ജനാധിപത്യ  സംവിധാനത്തെ ജീവനോടെ തന്നെ കുഴിച്ചു മൂടുകയും സാമൂഹികമാനങ്ങളേതുമില്ലാതെ ഗുണ്ടാ പ്രസംഗവും വേണ്ടാ പിരിവും നടത്തുന്ന അഴിഞ്ഞാട്ടം കണ്ടിട്ട് മിണ്ടാതിരിക്കാന്‍ ഈ ചരിത്രദിനത്തിലും ആളെക്കിട്ടുന്നു എന്നതാണ് അത്ഭുതം..

വസന്തം പൂക്കുന്ന ഒരു പൂങ്കാവനത്തിനു വേണ്ടി പ്രതീക്ഷയോടെ പണിയെടുത്ത ഒരു ജീവന്റെ വിരിമാറിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ മരിച്ചു പോയത് ഒരു ജനതയുടെ മനസ്സ് കൂടെയായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖു, പാര്‍സി ലേബലില്ലാതെ, ഒറ്റപ്പെട്ടു നിന്ന മനുഷ്യരെ കൂട്ടായി ചകിരിച്ചോറു കളഞ്ഞു പിരിച്ചൊറ്റക്കയറാക്കി മാറ്റി രാജ്യം നേടിയെടുത്ത ഭഗത് സിങ്ങുമാരുടെ  ഇന്ത്യയാണിന്നിങ്ങനെ എന്നാലോചിക്കുമ്പോള്‍ ലജ്ജ കൊണ്ട് മുഖം താഴ്ത്താം നമുക്കോരോരുത്തര്‍ക്കും. ഉറക്കമില്ലാത്തവര്‍ നേടിത്തന്ന ആ സ്വാതന്ത്ര്യത്തെ ഒരു പോലെ ആഘോഷിക്കുകയും അതെ സ്വാതന്ത്ര്യം വച്ച് തന്നെ സാമ്രാജ്യത്വപ്പരിഷകള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം.., ഒരേ സമയം ഗാന്ധിയെ നാവു കൊണ്ട് സ്മരിക്കുകയും മുതലാളിത്തത്തിനോശാന പാടുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇവ വായിക്കേണ്ടത് ''നട്ടെല്ല് നഷ്ടപ്പെട്ട ഇറച്ചിക്കഷണങ്ങള്‍'' എന്നാണ്..യാങ്കിപ്പടക്ക് വേണ്ടി കൈ പൊക്കുന്നവരെ അങ്ങനെ തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്??

ഇന്ന്,  ആകെ കൂട്ടി നോക്കിയാല്‍ തട്ടിപ്പ് വെട്ടിപ്പ് മദ്യം,മയക്കുമരുന്ന് ക്രിമിനലുകളുടെ വളര്‍ച്ച പെണ്‍വാണിഭം, കള്ളനോട്ട്, കള്ളപ്പണം, നോട്ടിരട്ടിപ്പ്, സൈബര്‍ ക്രൈമുകള്‍ എന്ന് തുടങ്ങി സകലമാന വൃത്തികേടും ചെറിയ തോതിലോ വലിയ തോതിലോ നടക്കുന്ന ഈ ഇന്ത്യാമഹാരാജ്യം സാധാരണയില്‍ നിന്നും ഒരു വ്യത്യാസവുമില്ലാതെ മക്കള്‍ രാഷ്ട്രീയത്തിലൂടെ എല്ലാ നേതാക്കന്മാരും ഒത്തൊരുമിച്ചു നടത്തിക്കൊണ്ടിരിക്കുന്നു..ഒരു രാഷ്ട്രത്തിന്റെ ആത്മാവിനു,   മഹാത്മാവിനു മങ്ങലേറ്റിരിക്കുന്നു. ജനാധിപത്യമെന്ന പേരില്‍ ഉറഞ്ഞു തുള്ളപ്പെടുന്ന നിലയങ്ങള്‍ മുഴുവന്‍ അഴിമതിക്കറ പുരളുകയും ആ രാഷ്ട്രത്തിന്റെ അകം കനല്‍ കെട്ട് പുക വമിച്ചു ചാരം നിറഞ്ഞ് ഇരുട്ടില്‍ മുങ്ങുകയും ചെയ്യുമ്പോള്‍ നാം ആരെയാണ് ഓര്‍ക്കേണ്ടത്..
ആരെയാണ് പഴിക്കേണ്ടത്?

വിപ്ലവാത്മകത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു യുവത്വമുണ്ടിവിടെ..
ക്രിയാത്മകമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ അങ്ങാടിയോരങ്ങളിലെ ഷെഡുകളില്‍ പനപ്പാത്തി കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നു  നെറികെട്ട ഭരണ നേതാക്കന്മാര്‍ക്ക് വേണ്ടി വായിട്ടലക്കുന്ന, ഇത്തിരി പോലും പൊരിച്ചിലുകള്‍ മനസ്സില്‍ അവശേഷിക്കാത്ത കുട്ടിനേതാക്കള്‍..പട്ടണം വിട്ടു ഗ്രാമം കേറിയ അബ്കാരിപ്പാര്‍ട്ടികളുടെ വില കൂടിയ മദ്യം കഴിച്ചു ചോരയുടെ ചുവപ്പ് നഷ്ട്ടപ്പെട്ട കുറെയേറെ യുവത്വങ്ങള്‍..

ഇപ്പുറത്ത്..
നിറഞ്ഞ മനസ്സോടെ പ്രതിഫലേച്ഛയില്ലാതെ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യവത്തായ ഭൂമികയില്‍  നിലയുറപ്പിച്ചു നന്മേച്ചുക്കളായ ചില കൊച്ചു സംഘങ്ങള്‍ ഉണ്ടെന്നത് വളരെ ആവേശമുളവാക്കുന്നു.
അവര്‍ സ്നേഹപൂര്‍ണ്ണമായ ഒരു നവ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാലം അതി വിദൂരത്തല്ല..

ഇങ്ങനെയൊക്കെ തീര്‍പ്പുണ്ടാവുമ്പോള്‍ നമ്മള്‍ ആരിലാണ് അഭയം പ്രാപിക്കേണ്ടത്‌ എന്ന വലിയൊരു  ചോദ്യം രൂപപ്പെടും.
ആ ചോദ്യങ്ങള്‍ ചോദ്യമായി തന്നെ അവശേഷിക്കുന്നതാവും നല്ലത് . കാരണം അവിടെയാണ് പൊട്ടിത്തെറികളുണ്ടാവേണ്ടത്. സര്‍ഗാത്മകമായ പൊട്ടിത്തെറികള്‍... 

Monday, August 1, 2011

നേര്‍ച്ചക്കള്ളന്‍

അങ്ങനെ നോമ്പിന്റെ ആദ്യ ദിവസം കഴിഞ്ഞു..

ഓരോ വര്‍ഷവും ഒരു മാസം മാത്രമാണ് പുലര്‍ച്ചെ നാല് മണി കാണാറുള്ളത്‌.. ഉപ്പയുടെ വിളി കേട്ട്  ഞാന്‍ എഴുന്നേറ്റപ്പോള്‍ അനിയത്തിക്കുട്ടിയുണ്ട് എഴുന്നേറ്റിരിക്കുന്നു.
'ഈ മാസം ഞാന്‍ മുഴുവന്‍ നോമ്പും നോല്‍ക്കും..
എന്താ ഇക്കാക്ക് കാണണോ?'
അവള്‍ പറഞ്ഞു.

'എത്രയെണ്ണം നോല്‍ക്കും?
അറുപതെണ്ണമാണോ?
ഓരോ ദിവസവും രണ്ടെണ്ണം വച്ച് ഒരു മാസം അറുപതെണ്ണം. '

അയ്യേ.. അങ്ങനയല്ല.
മുപ്പതും നോല്‍ക്കും.. 
നാലാം ക്ലാസ്സുകാരിക്ക് വെവരമുണ്ട്..

പിന്നെയൊന്നും പറയാന്‍ നിന്നില്ല. വയറു നിറച്ചും അവള്‍ ഭക്ഷണം കഴിക്കുന്നത്‌ കണ്ണ് നിറയെ നോക്കി നിന്നു.

സൂര്യന്‍ തലപൊക്കി രാവിലത്തെ സലാം പറഞ്ഞു..
അത്താഴം കഴിച്ചതിന്റെ ക്ഷീണം കണ്ണുകളില്‍ വന്നു നിറയുന്നുണ്ട്. അത് മയക്കമായി മാറുന്നതിനു മുമ്പ് പുറത്തു നിന്നും ഒരു അവ്യക്തമായ ശബ്ദം കേട്ടു. ആരാണീ നേരത്ത് പാട്ടും പാടി വരുന്നത്..

പ്രായമായ വല്ല്യുമ്മ ക്ഷീണം കൊണ്ടുറങ്ങുകയാണ്. 
ഡോര്‍ ബെല്ലടിക്കാനനുവദിക്കാതെ ഞാന്‍ വാതില്‍ തുറന്നു.
കയ്യില്‍ ഹാര്‍മോണിയം പെട്ടിയുമായി നീണ്ട പൈജാമ ധരിച്ചു പാവം ഒരാള്‍..
മുഷിഞ്ഞു നാറിയ വസ്ത്രം. വെറ്റിലക്കറ പുരണ്ട പല്ലുകള്‍. 
തമിഴും ഹിന്ദിയുമൊക്കെ കൂടിയ ഭാഷയില്‍ അയാള്‍ ഉച്ചഭാഷിണി തുറന്നു പാട്ട് പാടാന്‍ തുടങ്ങി.

സ്റ്റാര്‍സിങ്ങര്‍ കണ്ടു ശ്രുതിയും പല്ലവിയുമൊക്കെ പഠിച്ച നമ്മളുണ്ടോ ശോക ഗാനം ചൊല്ലാനനുവദിക്കുന്നു??

സുഹൃത്തെ ??..എന്താണ് വേണ്ടത്??

ഷെയ്ഖ്..ഷെയ്ഖ്..

അത് കേട്ടപ്പോ തന്നെ സംഗതി നോമ്പ് കാലത്തെ സ്ഥിരം തട്ടിപ്പാണെന്ന് തോന്നി.

എന്ത് ഷെയ്ക്ക്? ഷാര്‍ജ ഷൈക്കോ?
അത് നിങ്ങളാണോ?

ഞാന്‍ ഷെയ്ഖ്‌ അജ്മീര്‍ ഖോജയുടെ അടുത്ത ആള്‍ താന്‍...
നേര്‍ച്ച താങ്കോ.. 
അവിടെ.. കൊണ്ട് കൊടുക്കും..
ഉങ്കള്‍ക്ക്‌ വേണ്ടി പ്രാര്ത്ഹിക്കും...

നേര്‍ച്ച..
എങ്ങനെയെങ്ങനെ?
നേര്‍ച്ചയോ?

'അതപ്പാ..സ്വര്‍ണ്ണം കാശ്.. വസ്ത്രം ഇന്ത മാതിരി എന്തായാലും..'
അയാള്‍ പടച്ചോന്റെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ പിന്നെയും കുറെ തിരിയാ ഭാഷ പറഞ്ഞു.

എന്തോ ഒച്ചയും പാട്ടുമൊക്കെ കേട്ടു വല്ലിമ്മ ഓടിവന്ന് ഏന്തി വലിഞ്ഞു വന്നു നോക്കി..
അജമീറെന്നു കേട്ടാല്‍ വല്ലിമ്മമാര്‍ക്ക് ഹൃദയത്തില്‍ ബഹറല്ലേ..

'എന്റെ കുട്ട്യേ.. നീയെന്താണി ചെയ്യുന്നത്.. ഒനെന്തെലുമൊക്കെ കൊടുക്ക്..
എന്റെ ഖോജ രാജാവായ തമ്പിരാനെ...കാക്കണേ..'''

കാതിലെ സ്വര്‍ണ്ണമൊന്നും ഊരാഞ്ഞതില്‍ ഞാന്‍ പടച്ചവനോട് നന്ദി പറഞ്ഞു. 
കീശയില്‍ നിന്നു കിട്ടിയ അഞ്ചു രൂപ കൊട്ടന്‍ അയാളുടെ കയ്യില്‍ കൊടുത്തു.. 
ആദ്യ നോമ്പിന് തന്നെ ഒരു തട്ടിപ്പനെ വെറുതെ മടക്കണ്ട.

അപ്പോഴല്ലേ സംഗതി രസമായത്..
മൂപ്പിലാന്‍ ആ അഞ്ചു രൂപ വാതില്‍ പടിയില്‍ വച്ച് പറഞ്ഞു 
'നീങ്ക എന്താ ചെയ്യമ്മാ??
നമ്മയാര്.. തെണ്ടിയാ???'

''പിന്നെയെന്തു വേണം?'' വല്ലിമ്മ ഭവ്യതയോടെ നില്‍ക്കുമ്പോള്‍ ദേഷ്യം മൂക്കിനു പിടിച്ചു ഞാന്‍ ചോദിച്ചു..

'പെരിയത്. പെരിയ സംഖ്യാ.. പെരിയ എന്തെങ്കിലും.. 
ഇത് പിച്ചയല്ല. പെരിയതുണ്ടോ..ഉണ്ടാ..??''

'ഇയാളെ ഞാനിന്നു..'

ശരി അപ്പുറത്തൂടെ വാ.. അയാളെ ഞാന്‍ അടുക്കള ഭാഗത്തേക്ക് വിളിച്ചു..
വല്ല്യുമ്മയോട് ഒളി കണ്ണിട്ടു നന്ദി പറഞ്ഞു സന്തോഷത്തോടെ പെട്ടെന്ന് അയാള്‍ എന്റെ പിറകെ അടുക്കള ഭാഗത്തെത്തി..

'നേര്‍ച്ചക്ക്  പെരിയ സാധനം വേണമെന്ന് പറഞ്ഞില്ലേ..ഇതാ ഇത് കയ്യോടെ എടുത്തോളൂ..'
അടുക്കള ഭാഗത്തെ വലിയ ഉരലും ഉലക്കയും കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..

പിന്നീടെന്തോക്കെയാണ് സംഭവിച്ചതെന്നറിയാന്‍ അവിടെ നിന്നില്ല. അടുക്കള വാതിലടച്ചു ഞാന്‍ എന്റെ മയക്കത്തിലേക്ക് വീണു..

Tuesday, July 26, 2011

ഈ ജന്മം കൊണ്ടിത്രയെങ്കിലും..

ബസ്സിലെ ജനലുകള്‍ക്കിടയിലൂടെ ഓര്‍മ്മകള്‍ തികട്ടി വന്നു.
ആ നനവുകളാണ് അപ്പുവിന്റെ വീട്ടിലേക്കു പോകാന്‍ പ്രേരണയാകുന്നത്..

അപ്പുവിനെ ഞാന്‍ കാണുന്നത് കറുത്ത ചുമരുകള്‍ക്കിടയിലെ ചവറ്റുകൂനകള്‍ക്ക് നടുവില്‍ നിന്നല്ല.
കണ്ണുകളില്ലാത്ത അവനു, ചുറ്റും അങ്ങനെയാണ് താനും.. 
കണ്ണടച്ച് കിടക്കുമ്പോള്‍ വെളിച്ചം കയറുന്ന കണ്‍പോളകള്‍ക്കുള്ളിലെ നിറം മങ്ങിയ ഞരമ്പുകള്‍ കണ്ടിട്ടില്ലേ?.. 
അത്രയെങ്കിലും ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവനാരെയും പഴിക്കില്ലായിരുന്നു.. 
ഭംഗിയാര്‍ന്ന കൃഷ്ണ മണികള്‍ ജന്മമെടുക്കേണ്ടിടത്തു ഇരുളടഞ്ഞ കുഴികള്‍ മാത്രം തന്ന ദൈവത്തോടല്ലായിരുന്നു അവനു പുച്ഛം... 
'വഴിവക്കിലെ വന്മരം സഞ്ചാരികള്‍ക്ക് തണലിനു പകരം വെയില്‍ നല്‍കിയിരുന്നെങ്കില്‍ എത്ര മരങ്ങളാണ് പഴി കേള്‍ക്കേണ്ടി വരിക..'
അച്ഛനോടുള്ള ദേഷ്യം അങ്ങനെയാണവന്‍ പറഞ്ഞു തീര്‍ത്തത്.. 

'കാഴ്ചയില്ലാത്ത ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ അപമാനിതയായ എന്റെ അമ്മക്കൊരു കൂടുണ്ടാകുമായിരുന്നു..കണ്ണുകളില്ലാതെ ജന്മമെടുത്ത ഞാനാണ് അമ്മയില്‍ നിന്നും അച്ഛന്‍ വേര്‍പ്പെടാന്‍ കാരണം..'''

പിന്നെയും അവനെന്തോക്കെയോ പറഞ്ഞു..തന്റെ സ്വപ്നങ്ങളെപ്പറ്റി..
കണ്ണില്ലാത്തവന്റെ സ്വപ്നങ്ങള്‍ക്ക് കണ്ണുള്ളവന്റെയത്ര ഭംഗിയുണ്ടാകുമോ??

ഉമ്മറപ്പടിയിലെ ചെളി നിറഞ്ഞ ചെങ്കല്ലില്‍ ഒരാളുടെയും സഹായമില്ലാതെ അന്ധനായ അപ്പു കയറി നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം അവനിലുണ്ടെന്നു തോന്നി..
അപ്പു പറഞ്ഞു തീര്‍ത്തതത്രയും സ്നേഹമില്ലാത്ത തന്റെ അച്ഛനെക്കുറിച്ചായിരുന്നു..
ഒപ്പം ചെറുപ്പത്തിലേ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്നൊരമ്മയെക്കുറിച്ചും ..
തന്റെ മനസ്സിലെ മൗനം മഴയില്‍ കുതിര്‍ന്ന ചെങ്കല്ലില്‍ കൂടി വേഗത്തില്‍ കാലുകളില്‍ പടര്‍ന്നതു കൊണ്ടാവാം അവന്റെ നനുത്ത കരങ്ങള്‍ക്കിത്രയധികം ചുവപ്പ് എന്നെനിക്കു തോന്നി...

വര്‍ഷങ്ങള്‍ക്കു ശേഷമിന്നൊരു ഒഴിവു ദിവസത്തില്‍ വീണ്ടും അവന്റെ  അടുത്തെക്കൊന്നു പോകണമെന്ന് തോന്നി...
വേണം..
അവന്റെ സ്വപ്‌നങ്ങള്‍ സഫലമായോ എന്നറിയണം...

ബസ്സിലിരിക്കുമ്പോള്‍ പിന്നിലേക്ക്‌ കുതിക്കുന്ന മരങ്ങള്‍ അസഹ്യമായി തോന്നിയതേയില്ല..
മരങ്ങളെപ്പറ്റി  അവന്‍ പറഞ്ഞ വാക്കുകളോരോന്നും ഓര്‍മ്മയില്‍ കുരുങ്ങി നിന്നു..  
വെയിലേറ്റുവാങ്ങി തണല്‍ നല്‍കുന്ന മരങ്ങളെപ്പറ്റി.. 
തണല്‍ മുറിച്ചു മാറ്റുന്ന കോടാലികളെക്കുറിച്ച് .. 

ഇപ്പോള്‍ ആ പഴയ വള്ളിക്കുടില്‍ നിന്നിടത്തൊരു സുന്ദരമായ ഭവനം.
സ്നേഹ നിധിയായ ആ അമ്മയും പുഞ്ചിരി തൂകി ടൈല്‍ പാകിയ  ഉമ്മറപ്പടിയില്‍ നില്‍ക്കുന്നു.
സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയാണവനും അമ്മയും ആ വീടും...

വരണ്ട മണ്ണില്‍ നിന്നും അവനെന്നെ കൊണ്ട് പോയത് ചാലിയാറിന്റെ മണലിലേക്കാണ് .
തീരത്തു ഓരത്തുള്ളോരു ചെങ്കല്ലില്‍ ചവിട്ടി അവന്‍ നിന്നു.
എന്തിനാണ് നീ എപ്പോഴും ചെങ്കല്ലുകളില്‍ ചവിട്ടി നില്‍ക്കുന്നത്.
നേര്‍ത്തൊരു ചിരിയോടെ അവനതിന്റെ ഉത്തരവും പറഞ്ഞു..
'ഇതെന്റെ അച്ഛനാണ്...അച്ഛനാണ്...'''

അമ്മയെ ഉപേക്ഷിച്ചു വേറൊരു കൂട് തേടി പോയ അച്ഛനോടുള്ള അവന്റെ ദേഷ്യത്തിന് വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു കുറവും വരാത്തതില്‍ ഒരു അത്ഭുതവും തോന്നിയില്ല.

ചാലിയാറില്‍ ഇളം പച്ചനിറത്തില്‍ അടിത്തട്ടു വരെ പളുങ്ക് പാത്രം പോലെ വെള്ളം..
വഴുക്കൊട്ടിയ കല്ലുകള്‍ക്ക് മീതെ നീല മത്സ്യങ്ങള്‍ കഥകള്‍ പറഞ്ഞൊഴുക്കിനെതിരേ നീന്തിക്കൊണ്ടിരിക്കുന്നു ..!!


'ഞാന്‍....
രക്തസാക്ഷിയല്ലിന്നു...
ഒഴുക്കിനെതിരെ നീന്തിക്കൊണ്ടിരിക്കുന്ന നീല മത്സ്യത്തെ കണ്ടില്ലേ നീ...
അതുപോലെ...
സ്വപ്‌നങ്ങള്‍ തന്നതാണെനീക്കീ പ്രപഞ്ചം...
എന്റെ പരിശ്രമം..അതാണെല്ലാം നേടിയത്..
ഈ ലോകം എന്റേത് കൂടിയാണെന്ന് ഞാന്‍ തെളിയിച്ചു കഴിഞ്ഞു .''''

ചാലിയാറിനെ സാക്ഷി നിര്‍ത്തി, വായുവില്‍ തട്ടി വിജയിയായ കണ്ണ്പൊട്ടന്റെ ആ ശബ്ദം ജ്വലിച്ചു നിന്നു...